Thursday, June 16, 2011

Virus vs Antivirus - The war never ends

കമ്പ്യൂട്ടറുകളോളം തന്നെ പഴക്കമുള്ളതാണ് കമ്പ്യൂട്ടര്‍ വൈറസുകളുടെ ചരിത്രവും. എന്തുകൊണ്ട് കമ്പ്യൂട്ടര്‍ വൈറസുകളെ അങ്ങനെ വിളിക്കുന്നു എന്നാലോചിച്ചിട്ടുണ്ടൊ. കമ്പ്യൂട്ടര്‍ വൈറസുകളും, മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുന്ന വൈറസുകളും പ്രവര്‍ത്തിക്കുന്നത് ഏതാണ്ട് സമാനമായ രീതിയിലാണ്. സ്വയം പെറ്റുപെരുകാന്‍ കഴിവുള്ളവയാണ് ഈ രണ്ടു വിഭാഗത്തിലുംപെട്ട വൈറസുകള്‍. മനുഷ്യരെ ബാധിക്കുന്ന വൈറസ് രോഗങ്ങള്‍ക്ക് പ്രത്യേകിച്ച് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. ജലദോഷം മുതല്‍ എയിഡ്‌സ് വരെ ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. വാക്‌സിനുകള്‍ മാത്രമേ എന്തെങ്കിലും പ്രയോജനം ചെയ്യുന്നുള്ളു. റാബീസ് വാക്‌സിന്‍, ചിക്കന്‍ പോക്‌സ് വാക്‌സിന്‍, പോളിയോ വാക്‌സിന്‍, അങ്ങനെ വാക്‌സിനുകളുടെ പട്ടിക നീളുന്നു. വൈറസ് രോഗങ്ങളില്‍ നിന്ന് കരകയറിയാലും ശരീരത്തില്‍ അതിന്റെ അവശേഷിപ്പുകള്‍ ഉണ്ടാകും -അംഗവൈകല്യങ്ങളുടേയോ പാടുകളുടേയോ ഒക്കെ രൂപത്തില്‍. ഉദാഹരണം വസൂരി, ചിക്കന്‍ പോക്‌സ്, പോളിയോ.

കമ്പ്യൂട്ടര്‍ വൈറസുകളുടെ കാര്യവും ഇതുതന്നെ. മുന്‍കരുതലാണ് പ്രധാനം. വൈറസുകളെ നീക്കം ചെയ്താലും അവ വരുത്തിയ നഷ്ടങ്ങള്‍ പുന:സ്ഥാപിക്കുക ബുദ്ധിമുട്ടാണ്. ഉദാഹരണമായി, ഡോക്യുമെന്റ് ഫയലുകളെ തിരഞ്ഞുപിടിച്ചു നശിപ്പിക്കുന്ന വൈറസിനെ നീക്കം ചെയ്താലും നഷ്ടപ്പെട്ട ഫയലുകള്‍ വീണ്ടെടുക്കാനാകില്ല. വൈറസ് അസുഖങ്ങള്‍ വളരെപ്പെട്ടന്ന് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നു, അതും വളരെ നിശ്ശബ്ദമായി. കമ്പ്യൂട്ടര്‍ വൈറസുകളുടെയും കഥ ഇതുതന്നെ. കമ്പ്യൂട്ടറുകളില്‍ നിന്ന് കമ്പ്യൂട്ടറുകളിലേക്ക് ഇവയും അതിവേഗം പടരുന്നു. അതിനാല്‍ മുന്‍കരുതല്‍ തന്നെയാണ് വൈറസ് ആക്രമണം തടയാന്‍ അനുയോജ്യം. സാധാരണ വൈറസ് അസുഖങ്ങളില്‍ നിന്ന് വാക്‌സിനുകള്‍ എങ്ങനെ സംരക്ഷണം നല്‍കുന്നുവോ, അതുപോലെ കമ്പ്യൂട്ടര്‍ വൈറസുകളില്‍ നിന്ന് ആന്റി വൈറസ് സോഫ്ട്‌വേറുകള്‍ കമ്പ്യൂട്ടറിനെ സംരക്ഷിക്കുന്നു.


അല്‍പ്പം ചരിത്രം

1949 ല്‍ തന്നെ ഹംഗേറിയന്‍ ശാസ്ത്രജ്ഞനായ ജോണ്‍ വോണ്‍ ന്യൂമാന്‍ തന്റെ 'Theory and Organization of Complicated Automata' എന്ന പ്രബന്ധത്തില്‍ സ്വയം പെരുകാന്‍ കഴിവുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രമുകളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. 1971 ല്‍ അമേരിക്കയിലെ ബി ബി എന്‍ ടെക്‌നൊളജിയിലെ ശാസ്ത്രജ്ഞനായ ബോബ് തോമസ് ആണ് സ്വയം പെരുകാന്‍ കഴിയുന്ന 'ക്രീപ്പര്‍ വേം' എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം ആദ്യമായി പരീക്ഷണാര്‍ഥം ഉപയോഗിച്ചത്. അര്‍പ്പാനെറ്റ് (ARPANET) ന്റെ ഡെവലപ്പറായിരുന്നു ബോബ് തോമസ് പരീക്ഷിച്ച ഈ പ്രോഗ്രാമിനാണ് ആദ്യ കമ്പ്യൂട്ടര്‍ വൈറസ് എന്ന ഖ്യാതി. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ നെറ്റ്‌വര്‍ക്കാണ് ആര്‍പ്പാനെറ്റ്. അന്നത്തെ ഏറ്റവും പ്രസിദ്ധമായ ഓപ്പറേറ്റിങ് സിസ്റ്റമായ 'ടിനെക്‌സി' (Tenex) ല്‍ പ്രവര്‍ത്തിക്കുംവിധമാണ് ക്രീപ്പര്‍ തയ്യാറാക്കപ്പെട്ടത്. ക്രീപ്പര്‍ വേമിന്റെ പിതൃത്വത്തെക്കുറിച്ചും വിവാദങ്ങള്‍ നിലവിലുണ്ട്.

അര്‍പ്പാനെറ്റ് വഴി മറ്റു കമ്പ്യൂട്ടറുകളിലേക്ക് പകര്‍ന്ന ഈ വൈറസ്, കമ്പ്യൂട്ടറുകളില്‍ 'I'm the creeper, catch me if you can!' എന്ന സന്ദേശം ദൃശ്യമാക്കുമായിരുന്നു. ഇതിനു മറുമരുന്നായി ആദ്യ ആന്റിവൈറസ് പ്രോഗ്രാം ആയ 'റീപ്പര്‍' നിര്‍മിക്കപ്പെട്ടു. ഇന്നും തുടരുന്ന വൈറസ് - ആന്റിവൈറസ് യുദ്ധത്തിന്റെ തുടക്കം 'ക്രീപ്പറി'ല്‍ നിന്നും 'റീപ്പറി'ല്‍ നിന്നും ആയിരുന്നു.

ആദ്യകാല കമ്പ്യൂട്ടര്‍ വൈറസുകളെല്ലാം താരതമ്യേന നിരുപദ്രവകാരികളായിരുന്നു. പരിഭ്രാന്തി സൃഷ്ടിക്കുക എന്ന ഉദ്ദേശമേ അവയ്ക്കുണ്ടായിരുന്നുള്ളു. വെയിത് റിസാക്ക്, ജര്‍ഗന്‍ ക്രൗസ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ പ്രബന്ധങ്ങളില്‍, സാധാരണ ജൈവ വൈറസുകളെപ്പോലത്തെ സ്വഭാവ വിശേഷങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. 1984 ല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഫ്രെഡ് കോഹന്‍ 'കമ്പ്യൂട്ടര്‍ വൈറസ്സുകള്‍ തിയറിയും പരീക്ഷണങ്ങളും' എന്ന പ്രബന്ധത്തില്‍ ആണ് 'വൈറസ്' എന്ന വിശേഷണം ഇത്തരം പ്രോഗ്രാമുകള്‍ക്ക് ആദ്യമായി നല്‍കിയത്. അദ്ദേഹത്തിന്റെ പ്രൊഫസറായിരുന്ന ലിയനാര്‍ഡ് ആഡില്‍മാനാണ് സ്വയം പെരുകാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക് എന്തുകൊണ്ടും ചേരുന്ന പേരാണ് വൈറസ് എന്നു നിര്‍ദേശിച്ചത്.

ആദ്യകാലങ്ങളില്‍ നിര്‍മിക്കപ്പെട്ട കമ്പ്യൂട്ടര്‍ വൈറസുകളെല്ലാം തന്നെ തമാശയ്‌ക്കോ പേരെടുക്കാനോ പരീക്ഷണാര്‍ഥമോ ഒക്കെ നിര്‍മിക്കപ്പെട്ടവയായിരുന്നു. എണ്‍പതുകളുടെ തുടക്കം വരെ ഇത്തരം പ്രോഗ്രാമുകള്‍ അധികമാരുടേയും ശ്രദ്ധയാകര്‍ഷിച്ചിരുന്നില്ല. പക്ഷേ, അന്നത്തെ തീപ്പൊരികളാണ് വന്‍അഗ്‌നികുണ്ഠമായി ആളിക്കത്തിയത്. ആദ്യകാലത്ത് പരിഭ്രാന്തി സൃഷ്ടിച്ച ചില പ്രധാന വൈറസുകളെ പരിചയപ്പെടാം


എല്‍ക് ക്ലോണര്‍
(Elk Cloner)
1981 ല്‍ റിച്ചാര്‍ഡ് സ്‌ക്രെന്റ എന്ന പതിനഞ്ചുകാരനായ കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്, ആപ്പിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ലക്ഷ്യമാക്കി, ഫ് ളോപ്പി ഡിസ്‌കുകളിലൂടെ മറ്റു കമ്പ്യൂട്ടറുകളിലേക്കു പകരാന്‍ കഴിവുള്ള 'എല്‍ക് ക്ലോണര്‍' എന്ന വൈറസ് നിര്‍മിച്ചത്. അതിവേഗം പെറ്റുപെരുകുന്ന കമ്പ്യൂട്ടര്‍ വൈറസുകളുടെ മുതുമുത്തച്ഛനായി കണക്കാക്കപ്പെടുന്നത് ഈ പ്രോഗ്രാമിനെയാണ്. അന്‍പതു തവണ ബൂട്ടീങ് നടന്നു കഴിഞ്ഞാല്‍ സ്‌ക്രീനില്‍ ഒരു ചെറിയ കവിത ദൃശ്യമാകുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.





റിച്ചാര്‍ഡ് സ്‌ക്രെന്റെയുടെ സുഹൃത്തുക്കളുടെയും സ്‌കൂള്‍ ക്ലബ്ബിലെയും കമ്പ്യൂട്ടറുകളെ മാത്രമായിരുന്നു എല്‍ക് ക്ലോണര്‍ ബാധിച്ചത്. കമ്പ്യൂട്ടര്‍ വൈറസ് എന്ന പദം തന്നെ തികച്ചും അപരിചിതമായിരുന്ന അക്കാലത്ത് പരിഭ്രാന്തിയും അതിലുമുപരി കൗതുകവുമാണ് എല്‍ക് ക്ലോണര്‍ ഉണ്ടാക്കിയത്. മറ്റു പ്രോഗ്രാമുകളെയും കമ്പ്യൂട്ടറിനേയും പ്രതികൂലമായി ബാധിക്കുന്ന ഒന്നും എല്‍ക് ക്ലോണറില്‍ ഉണ്ടായിരുന്നില്ല. 25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു 'കൊച്ചു പ്രായോഗിക തമാശ' എന്നാണ് സ്‌ക്രെന്റ ഇതിനെക്കുറിച്ച് പറയുന്നത്. അടുത്തകാലത്ത് ഗൂഗിളിനു ഒരു വെല്ലുവിളിയായി ഉയര്‍ത്തിക്കാണിക്കപ്പെട്ട 'ബ്ലെക്കോ' (Blekko) എന്ന സേര്‍ച്ച് എഞ്ചിന്‍ നിര്‍മിച്ചതും ഇദ്ദേഹം തന്നെയാണ്. ഇപ്പോള്‍ ബ്ലെക്കോയുടെ മേധാവിയായി പ്രവര്‍ത്തിക്കുന്നു.





ബ്രയിന്‍ വൈറസ്
(Brain virus)
1986 ല്‍ പാകിസ്താനിലെ ലാഹോറില്‍ നിന്നുള്ള ബാസിത് അല്‍വി, അജ്മദ് ഫറൂക്ക് അല്‍വി സഹോദരന്മാരാണ് 'ബ്രെയിന്‍ വൈറസ്' എന്ന പേരില്‍ ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആക്രമിച്ച ആദ്യ വൈറസ് പ്രോഗ്രാം നിര്‍മിച്ചത്. ഡോസ് കമ്പ്യൂട്ടറുകളുടെ ബൂട്ട് സെക്ടറിനെ ആക്രമിച്ച് ഉപയോഗശൂന്യമാക്കുക എന്നതായിരുന്നു ഇതിന്റെ പ്രവര്‍ത്തന രീതി. ഊരും പേരും ഇല്ലാതെയല്ല ബ്രയിന്‍ വൈറസ് കമ്പ്യൂട്ടറുകളെ ആക്രമിച്ചത്. നിര്‍മ്മാതാക്കളുടെ പേരും പൂര്‍ണ്ണമായ വിലാസവും ഫോണ്‍ നമ്പറും അടങ്ങുന്ന ഒരു സന്ദേശം ആയിരുന്നു ഈ വൈറസ് ബാധിച്ച കമ്പ്യൂട്ടറുര്‍ സ്‌ക്രീനുകളില്‍ ദൃശ്യമാക്കിയിരുന്നത്!






തങ്ങളുടെ മെഡിക്കല്‍ സോഫ്ട്‌വേര്‍ അനുവാദമില്ലാതെ ആരെങ്കിലും പകര്‍ത്തി ഉപയോഗിച്ചാല്‍ അതിനു തടയിടുക എന്ന ലക്ഷ്യമായിരുന്നു ഈ വൈറസിനു പിന്നിലെങ്കിലും, കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു. ഏതോ ഒരു കമ്പ്യൂട്ടര്‍ പോഗ്രാമര്‍ ഈ വൈറസിനെപ്പറ്റി മനസ്സിലാക്കുകയും അതിന്റെ കോഡ് അല്പം മാറ്റി എഴുതുകയും ചെയ്തു. അതായത് മെഡിക്കല്‍ സോഫ്ട്‌വേറുമായുള്ള ബന്ധം വേര്‍പെടുത്തി. യാതൊരു വിവേചനവുമില്ലാതെ ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് ഫ് ളോപ്പി ഡിസ്‌കുകളിലൂടെ ബ്രയിന്‍ വൈറസ് പടര്‍ന്നു. ലോകത്തിന്റെ പല ഭാഗത്തു നിന്നും ഫോണ്‍ സന്ദേശങ്ങള്‍ കൊണ്ട് അല്‍വി സഹോദരന്മാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഫോണ്‍ കണക്ഷന്‍ തന്നെ അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇവര്‍ ഇന്ന് പാകിസ്താനില്‍ ബ്രയിന്‍ നെറ്റ് എന്ന പേരില്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളാണ്.

അടുത്തിടെ പ്രമുഖ അന്റിവൈറസ് – സെക്യുരിറ്റി സോഫ്ട്‌വേര്‍ നിര്‍മാതാക്കളായ എഫ് സെക്വറിലെ മിക്കോ ഹിപ്‌നോനന്‍ ലാഹോറില്‍ പോയി അല്‍വി സഹോദരന്മാരെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. ആ വീഡിയോ ചുവടെ-





ക്രിസ്തുമസ് ട്രീ ഇക്‌സിക്
(Christmas Tree EXEC)





കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ കുറവായിരുന്ന കാലത്ത് ഫ് ളോപ്പി ഡിസ്‌കുകളിലൂടെയായിരുന്നു കമ്പ്യൂട്ടറില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് വൈറസുകള്‍ പടര്‍ന്നിരുന്നത്. 1987 ല്‍ ക്രിസ്തുമസ് ട്രീ ഇക്‌സിക് എന്ന പ്രോഗ്രാമാണ് ഈമെയിലുകളിലൂടെ പകര്‍ന്നതെന്നു കരുതപ്പെടുന്ന ആദ്യ വൈറസ്. ജര്‍മനിയില്‍ ക്ലോസ്റ്റല്‍ യൂണിവേര്‍സിറ്റി ഓഫ് ടെക്‌നോളജിയിലെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഇതിനു പിന്നില്‍. റെക്‌സ് (REXX) എന്ന കമ്പ്യൂട്ടര്‍ സ്‌ക്രിപ്റ്റിംഗ് ഭാഷയില്‍ എഴുതപ്പെട്ട ഈ വൈറസ് ക്രിസ്തുമസ് ആശംസകളുടെ രൂപത്തില്‍ ലോകമെന്നും പരന്നു.


ജെറുസലേം വൈറസ്
(Jerusalem virus)
1987 ഒക്ടോബറില്‍ ജറുസ്സലേമില്‍ കണ്ടെത്തിയ ഒരു കമ്പ്യൂട്ടര്‍ വൈറസാണിത്. പതിമൂന്നാം തീയതി വെള്ളിയാഴ്ച്ചയായി വരുന്ന ദിവസങ്ങളില്‍ ആക്രമണം നടത്തുക എന്നതായിരുന്നു ഈ വൈറസിന്റെ പ്രത്യേകത. മറ്റു ദിവസങ്ങളിലെല്ലാം ശാന്തമായിരുന്ന് പതിമൂന്നാം തീയ്യതി വെള്ളിയാഴ്ച്ചകളില്‍ കമ്പ്യൂട്ടറിലെ എല്ലാ പ്രോഗ്രാം ഫയലുകളേയും നീക്കംചെയ്യുക എന്നതായിരുന്നു ഇതിന്റെ തന്ത്രം. ജറുസലേം വൈറസ് ബ്ലാക് ബോക്‌സ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഡോസ് പ്രോഗ്രാം അധിഷ്ഠിതമായി നിര്‍മിക്കപ്പെട്ട ഈ വൈറസ്, വിന്‍ഡോസ് വ്യാപകമായതോടെ പ്രസക്തമല്ലാതായി.


സ്‌റ്റോണ്‍ഡ് വൈറസ്
(Stoned virus)

ബ്രയിന്‍ വൈറിനെപ്പോലെത്തന്നെ ബൂട്ട് സെക്ടറിനെ ആക്രമിച്ച ഒന്നായിരുന്നു സ്‌റ്റോണ്‍ഡ്. 1989 ല്‍ ന്യൂസിലന്‍ഡിലെ ഒരു വിദ്യാര്‍ഥിയായിരുന്നു ഈ വൈറസ് പ്രോഗ്രാം എഴുതിയത്. ബാധിക്കപ്പെട്ട കമ്പ്യൂട്ടര്‍ സ്‌ക്രീനുകളില്‍ 'നിങ്ങളുടെ കമ്പ്യൂട്ടര്‍ കല്ലായി മാറിയിരിക്കുന്നു' എന്ന സന്ദേശമായിരുന്നു ദൃശ്യമായിരുന്നു. സ്‌റ്റോണ്‍ഡ് വൈറസിനു പിന്നീട് പല വക ഭേദങ്ങളും ഉണ്ടായി. ന്യൂസിലന്‍ഡിലെയും ഓസ്‌ട്രേലിയയിലേയും ആയിരക്കണക്കിനു കമ്പ്യൂട്ടറുകളെ അത് 'കല്ലുകള്‍' ആക്കി മാറ്റുകയും ചെയ്തു!


മോറിസ് വേം
(Morris worm)
1988 നവംബര്‍ രണ്ടിന് ഇന്റര്‍നെറ്റിലൂടെ പടര്‍ന്ന മൊറിസ് വേം ആണ് ആദ്യമായി മാധ്യമ ശ്രദ്ധയാകര്‍ഷിച്ച ഇന്റര്‍നെറ്റ് വൈറസ്. ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്ന റോബര്‍ട്ട് ടാപന്‍ മോറിസ് ആയിരുന്നു ഇതിനു പിന്നില്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ഏകദേശം 6000 കമ്പ്യൂട്ടറുകളെ മോറിസ് വേം താറുമാറാക്കി. ഓര്‍മിക്കുക അത് അക്കാലത്ത് ഇന്റര്‍നെറ്റില്‍ മൊത്തമുള്ള കമ്പ്യൂട്ടറുകളുടെ പത്തു ശതമാനമായിരുന്നു! പ്രത്യേക ദുഷ്ട ലാക്കോടുകൂടിയല്ലാതെ പരീക്ഷണാര്‍ത്ഥത്തില്‍ തയ്യാറാക്കിയ പ്രോഗ്രാമില്‍ സംഭവിച്ച സാങ്കേതിക പിഴവുകളാണത്രേ അതിനെ അത്രകണ്ട് വിനാശകാരിയാക്കിയത്. ഫലമോ റോബര്‍ട്ട് മോറിസ്സിന് മൂന്നു വര്‍ഷത്തെ ജയില്‍ വാസവും 10000 ഡോളര്‍ പിഴയും 400 മണിക്കൂര്‍ സാമൂഹ്യ സേവനവും ശിക്ഷയായി ലഭിച്ചു. ജയില്‍ ശിക്ഷ പിന്നീട് ഇളവു ചെയ്യപ്പെടുകയുണ്ടായി. കമ്പ്യൂട്ടര്‍ ഫ്രോഡ് ആന്‍ഡ് അബ്യൂസ് ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തി എന്ന പദവിയും റോബര്‍ട്ട് മോറിസ്സിനു സ്വന്തം.


ടെക്വില (പോളീ ഫോര്‍മസ് വൈറസ്)

ഓരോ തവണയും വ്യത്യസ്തമായ ആക്രമണ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന വൈറസുകളെയാണ് പോളീ ഫോര്‍മസ് വൈറസുകള്‍ എന്ന വിഭാഗത്തില്‍ പെടുത്തുന്നത്. പ്രമുഖ മെക്‌സിക്കന്‍ ലഹരി പാനീയമായ ടെക്വിലയുടെ പേരിലാണ് ആദ്യത്തെ പോളീ ഫോര്‍മസ് വൈറസ്സ് പുറത്തിറങ്ങിയത്. പോളീ ഫോര്‍മസ് വൈറസുകളുടെ പ്രത്യേക സ്വഭാവ സവിശേഷതകള്‍ കൊണ്ടുതന്നെ അവയ പിടികൂടുകയും നീക്കം ചെയ്യുകയും എളുപ്പമല്ല.

ടെക്വില വൈറസ് കമ്പ്യൂട്ടറുകളുടെ മാസ്റ്റര്‍ ബൂട്ട് റെക്കോഡിനെ ആയിരുന്നു ആക്രമിച്ചിരുന്നത്. അതിനു ശേഷം മറ്റു പ്രോഗ്രാം ഫയലുകളെ താറുമാറാക്കി. മറ്റൊരു പ്രത്യേകത 'sc' എന്നും 'v' എന്നും അക്ഷരങ്ങളുള്ള ഫയലുകളെ ആക്രമണത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു (ആന്റി വൈറസ് പ്രോഗ്രാം ഫയലുകളെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നു പറയപ്പെടുന്നു).





ഇത്തരത്തിലുള്ള ഒരു സന്ദേശമായിരുന്നു വൈറസ് ബാധയേറ്റ കമ്പ്യൂട്ടറൂകളില്‍ ദൃശ്യമായിരുന്നത്. സ്വയം പ്രതിരോധിക്കാനും മറഞ്ഞിരിക്കാനും കഴിയുംവിധം പ്രത്യേക രീതിയില്‍ ആയിരുന്നു ടെക്വില വൈറസ് തയ്യാറാക്കപ്പെട്ടത്. കമ്പ്യൂട്ടര്‍ വിദഗ്ദരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാനായി അനാവശ്യമായ പല കോഡുകളും ഇതില്‍ ചേര്‍ക്കപ്പെട്ടിരുന്നു. യൂറോപ്പില്‍ ആയിരുന്നു ടെക്വില കൂടുതലായി പടര്‍ന്നത്.


മൈക്കലാഞ്ചലോ വൈറസ്
(Michelangelo virus)
ലോകപ്രശസ്ത ശില്പിയും ചിത്രകാരനുമായിരുന്ന മൈക്കലാഞ്ചലോയുടെ പേരില്‍ ഇറങ്ങിയ വൈറസ് ലോകമെങ്ങും ചര്‍ച്ചാ വിഷയമായി. 1991 ഏപ്രില്‍ മാസത്തില്‍ ന്യൂസിലന്‍ഡില്‍ ആണ് ഈ കുപ്രസിദ്ധ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ആരാണ് ഈ വൈറസ്സിനു പിന്നില്‍ എന്ന് വ്യക്തമല്ല എങ്കിലും മൈക്കലാഞ്ചലോയുടെ ജന്മദിനമായ മാര്‍ച് 6 നു കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന വിധത്തിലാണ് പ്രസ്തുത വൈറസ് പ്രോഗ്രാം ചെയ്യപ്പെട്ടത്. അക്കാലത്ത് മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് മൈക്കലാഞ്ചലോയെ അവതരിപ്പിച്ചത്. 1992 ല്‍ പ്രമുഖ ദിനപ്പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും മൈക്കലാഞ്ചലോ നിറഞ്ഞുനിന്നു.

മാര്‍ച്ച് 6 ന് ഈ വിനാശകാരിയായ വൈറസ് കമ്പ്യൂട്ടറുകളെ പൂര്‍ണമായി തകര്‍ത്തു കളയും എന്ന പരക്കെയുള്ള പ്രചാരണം വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. അതായത് ചില കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ (ഇന്റല്‍ ഉള്‍പ്പെടെ) പുറത്തിറക്കിയ കമ്പ്യൂട്ടറുകളില്‍ അബദ്ധവശാല്‍ മൈക്കലാഞ്ചലോ വൈറസ് കടന്നു കൂടിയിട്ടുണ്ടെന്ന വാര്‍ത്തയാണ് പ്രചരിച്ചത്. യഥാര്‍ഥത്തില്‍ വളരെ ചുരുക്കം കമ്പ്യൂട്ടറുകളെ മാത്രമേ ഈ വൈറസ് ബാധിച്ചിട്ടുണ്ടായിരുന്നുള്ളൂ എങ്കിലും ലക്ഷക്കണക്കിനു കമ്പ്യൂട്ടറുകള്‍ മൈക്കലാഞ്ചലോയുടെ പിടിയിലാണെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പരിഭ്രാന്തരായ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ ആന്റിവൈറസ് സോഫ്ട്‌വേറുകള്‍ക്കായി പരക്കംപാഞ്ഞു. പക്ഷേ, പ്രതീക്ഷിച്ചതു പോലെ അത്ര വലിയ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കാന്‍ മൈക്കലാഞ്ചലോക്കായില്ല എന്നതായിരുന്നു യാഥാര്‍ഥ്യം. ക്രമേണ മൈക്കലാഞ്ചലോയും മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി.


മാക്രോ വൈറസുകള്‍

തൊണ്ണൂറുകളില്‍ വൈറസ്സുകളുടെ ഒരു ചാകര തന്നെയുണ്ടായി. അതില്‍ പ്രധാനമായിരുന്നു മാക്രോ വൈറസുകള്‍. ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്നും മാറി പിന്നീട് കൂടുതല്‍ പ്രചാരം ലഭിച്ച വിന്‍ഡോസിനെ ആണ് വൈറസുകള്‍ കൂടുതല്‍ ലക്ഷ്യമിട്ടത്. 1995 ല്‍ വിന്‍ഡോസ് 95 ഇറങ്ങിയതിനു ശേഷം വൈറസ് പ്രോഗ്രാമര്‍മാര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മൈക്രോസോഫ്ട് വേര്‍ഡ്, എക്‌സല്‍, പവര്‍പോയന്റ് തുടങ്ങിയ മാക്രോ സ്‌ക്രിപ്റ്റിംഗ് ഭാഷ (ഉദാഹരണം : വിഷ്വല്‍ ബേസിക്) ഉപയോഗിക്കുന്ന ഓഫീസ് അപ്ലിക്കേഷന്‍ പ്രോഗ്രാമുകളേയാണ് മാക്രോ വൈറസ്സുകള്‍ കൂടുതലായി ബാധിച്ചത്. 1997 ല്‍ കണ്ടെത്തിയ 'കണ്‍സെപ്റ്റ്' ആണ് മൈക്രോസോഫ്റ്റ് വേര്‍ഡില്‍ കടന്നു കൂടിയ ആദ്യ മാക്രോ വൈറസ്.


മെലിസ വൈറസ്
(Melissa virus)
ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളെ ആക്രമിച്ച ഒരു മാക്രോ വൈറസ് ആയിരുന്നു മെലിസ. 1999 മാര്‍ച്ച് 29 ന് ആക്രമണം തുടങ്ങിയ മെലിസ പെട്ടന്നു തന്നെ പ്രമുഖ കോര്‍പ്പറേറ്റുകളുടെ കമ്പ്യൂട്ടര്‍ ശൃംഖലകളെ തകരാറിലാക്കി. വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകളില്‍ നിന്നും ഈമെയിലുകളിലൂടെയാണ് അതിവേഗം മറ്റു കമ്പ്യൂട്ടറുകളിലേക്ക് മെലിസ പടര്‍ന്നത്. മുമ്പ് സൂചിപ്പിച്ച വൈറസുകളെപ്പോലെത്തന്നെ പ്രത്യേക ദുഷ്ട ഉദ്ദേശങ്ങളോടെയൊന്നുമല്ല ഉണ്ടാക്കിയതെന്നു പറയപ്പെടുന്നതെങ്കിലും, വളരെപ്പെട്ടന്ന് ഇത് കമ്പ്യൂട്ടര്‍ സെര്‍വറുകളെ ഓവര്‍ലോഡ് ആക്കി.

മൈക്രോസോഫ്ട് ഓഫീസ് അപ്ലിക്കേഷനുകളായ വേര്‍ഡിന്റേയും എക്‌സലിന്റേയും വിവിധ പതിപ്പുകളിലൂടെയാണ് മെലിസ പടര്‍ന്നത്. വേര്‍ഡ്, എക്‌സല്‍ അപ്ലിക്കേഷനുകള്‍ക്ക് സ്വയം ഈമെയില്‍ അയയ്ക്കാനുള്ള കഴിവില്ലാത്തതിനാല്‍ മൈക്രോസോഫ്ടിന്റെ തന്നെ ഡെസ്‌ക് ടോപ്പ് മെയില്‍ അപ്ലിക്കേഷനായ ഔട്ട്‌ലുക്കിലൂടെയാണ് ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് മെലിസ വ്യാപിച്ചത്.

ഇന്നു നാം ഇന്റര്‍നെറ്റില്‍ കാണുന്ന ഫോറങ്ങളെപ്പോലെ തൊണ്ണൂറുകളില്‍ വളരെ പ്രചാരത്തിലുണ്ടായിരുന്ന ഒരു ഓണ്‍ലൈന്‍ ചര്‍ച്ചാ ഗ്രൂപ്പ് ആയിരുന്നു alt.SEX. ഈ ഗ്രൂപ്പിലൂടെയായിരുന്നു ആദ്യമായി മെലിസ വിളയാട്ടം ആരംഭിച്ചത്. ന്യൂ ജേഴ്‌സിയിലെ ഡേവിഡ് എല്‍ സ്മിത്ത് എന്ന പ്രോഗ്രാമര്‍ ഈ മാക്രോ വൈറസ് പ്രോഗ്രാം എഴുതി List.DOC എന്ന ഫയലില്‍ സന്നിവേശിപ്പിച്ചു. അതിനുശേഷം മോഷ്ടിച്ചെടുത്ത ഒരു അമേരിക്കന്‍ ഓണ്‍ലൈന്‍ (AOL) അക്കൗണ്ട് ഉപയോഗിച്ച് alt.SEX ഡിസ്‌കഷന്‍ ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തു. കൂടുതല്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ 80 പ്രമുഖ രതി സൈറ്റുകളിലേക്കു പ്രവേശിക്കാനുള്ള പാസ്‌വേഡുകളും ഉള്‍ക്കൊള്ളിച്ചിരുന്നു. ഈ വേര്‍ഡ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്തവരുടെ കമ്പ്യൂട്ടറുകളിലെല്ലാം മെലിസ കയറിക്കൂടി. വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകളെല്ലാം തന്നെ പ്രസ്തുത കമ്പ്യൂട്ടറുകളിലെ ഔട്ട്‌ലുക്ക് കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉള്ള 50 വിലാസങ്ങളിലേക്ക് സ്വയമേവ ഇതിന്റെ പതിപ്പുകള്‍ അയയ്ക്കുവാന്‍ തുടങ്ങി. 'Important Message from ' എന്നപേരില്‍ വൈറസ് അടങ്ങിയ വേര്‍ഡ് ഫയല്‍ അറ്റാച്ച് ചെയ്ത് ആണ് മെലിസ പ്രചരിച്ചു തുടങ്ങിയത്.

തുടര്‍ന്ന് ഔട്ട്‌ലുക്ക് ഉപയോഗിച്ചിരുന്ന ഇന്റലും മൈക്രോസോഫ്ടും അടക്കമുള്ള പ്രമുഖ കോര്‍പ്പറേറ്റ് നെറ്റ്‌വര്‍ക്കുകളെയും ആക്രമണം തുടങ്ങി മണിക്കൂറുകള്‍ക്കകം മെലിസ നിലംപരിശാക്കി. വിന്‍ഡൊസ് കമ്പ്യൂട്ടറുകളെ മാത്രമല്ല ഔട്ട്‌ലുക്ക് ഉപയോഗിച്ചിരുന്ന മാക്കിന്റോഷ് കമ്പ്യൂട്ടറുകളും മെലിസയുടെ ആക്രമണത്തിനു വിധേയമായി. അതുവരെ കണ്ടെത്തിയ ഈമെയില്‍ വഴി പരക്കുന്ന വൈറസ്സുകളില്‍ ഏറ്റവും വിനാശകാരിയായിരുന്നു മെലിസ. വാരാന്ത്യങ്ങളില്‍ ആയിരുന്നു മെലിസ കൂടുതലായി വ്യാപിച്ചത്. മെലിസയുടെ പല പതിപ്പുകളും തുടര്‍ന്ന് വരികയുണ്ടായി, അതും വ്യത്യസ്ത ആക്രമണരീതികളും സ്വഭാവങ്ങളുമായി. Melissa.A, Melissa.I, Melissa.O, Melissa.V, Melissa.U, Melissa.W, Melissa .AO തുടങ്ങിയവ അവയില്‍ ചിലതുമാത്രം.




മെലിസയുടെ പിതാവായ സ്മിത്തിനെ അദ്ദേഹം വൈറസ് അടങ്ങിയ ഫയല്‍ അയയ്ക്കാനായി മോഷ്ടിച്ചെടുത്ത അക്കൗണ്ട് പിന്‍തുടര്‍ന്ന് പിടികൂടുകയുണ്ടായി. 10 വര്‍ഷത്തെ ജയില്‍ വാസവും 5000 ഡോളര്‍ പിഴയും ലഭിച്ചു എങ്കിലും വെറും 20 മാസം മാത്രമേ ജയിലില്‍ കിടക്കേണ്ടി വന്നുള്ളൂ. മറ്റു വൈറസ് പ്രോഗ്രാമര്‍മാരെ പിടികൂടുന്നതിന് അന്വേഷണ ഏജന്‍സികളെ സഹായിക്കുന്നതിനാണ് ശിക്ഷയില്‍ ഇളവു ലഭിച്ചത്. സ്മിത്തിന്റെ സഹായത്തോടെയാണ് മറ്റൊരു പ്രമുഖ വൈറസ് ആയ 'അന്നാ കുര്‍ണ്ണിക്കോവ' തയ്യാറാക്കിയ ജാന്‍ ഡീ വിറ്റ് എന്ന വിദ്വാനെ അകത്താക്കിയത്.


അന്നാ കുര്‍ണ്ണിക്കോവ

2001 ഫെബ്രുവരിയിലാണ് മെലിസയുടെ ചുവടുപിടിച്ച് അന്നാ കുര്‍ണ്ണിക്കോവ വൈറസ് പ്രചരിക്കാന്‍ തുടങ്ങിയത്. റഷ്യന്‍ ടെന്നീസ് സുന്ദരിയായ അന്നാ കുര്‍ണ്ണിക്കോവ ഒരു തരംഗമായിരുന്ന അക്കാലത്ത് AnnaKournikova.jpg.vbs എന്ന വൈറസ് ഫയല്‍ അറ്റാച്ച്‌മെന്റായി ഈ മെയില്‍ സന്ദേശങ്ങളിലൂടെ പടര്‍ന്നു. 'Hi: Check This!' 'Here you have, ;0)' തുടങ്ങിയ തലക്കെട്ടില്‍ ആയിരുന്നു സന്ദേശങ്ങള്‍. ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് തുറക്കുമ്പോള്‍ അന്നാ കുര്‍ണ്ണിക്കോവയുടെ ചിത്രത്തിനു പകരം വൈറസ് സ്‌ക്രിപ്റ്റ് (വിഷ്വല്‍ ബേസിക്) പ്രവര്‍ത്തികുകയും തുടര്‍ന്ന് മൈക്രോസോഫ്ട് ഔട്‌ലുക്ക് വഴി മറ്റു കമ്പ്യൂട്ടറുകളിലേക്ക് പടരുകയും ചെയ്യുക എന്നതായിരുന്നു പ്രവര്‍ത്തന രീതി.






ഡച്ച് പ്രോഗ്രാമറായ ജാന്‍ ഡീ വിറ്റ് ആയിരുന്നു അന്നാ കുര്‍ണ്ണിക്കോവ വൈറസ്സിന്റെ ശ്രുഷ്ടാവ്. അന്നു പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രമുഖ വിഷ്വല്‍ ബേസിക് വേം ജനറേറ്റര്‍ പ്രോഗ്രാം ഉപയോഗിച്ചാണ് ജാന്‍ ഡീ വിറ്റ് ഈ വൈറസ് തയാറാക്കിയത് പക്ഷേ വൈറസിന്റെ ഒരു ഇന്റര്‍നെറ്റ് ഡിസ്‌കഷന്‍ ഗ്രൂപ്പിലേക്ക് കടത്തിവിട്ടതിനു ശേഷമാണു അദ്ദേഹത്തിനു താന്‍ ചെയ്ത തെറ്റിനെക്കുറിച്ച് അവബോധം ഉണ്ടായത്. അധികം വൈകാതെ തന്നെ പൊലീസിനു കീഴടങ്ങി. 2001 സെപ്റ്റംബര്‍ 21 ന് അദ്ദേഹം അറസ്റ്റിലാവുകയും 150 മണിക്കൂര്‍ സാമൂഹ്യ സേവനം ശിക്ഷയായി ലഭിയ്ക്കുകയും ചെയ്തു. മെലിസാ വൈറസ്സിന്റെ സ്രുഷ്ടാവായ സ്മിത്തില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എഫ് ബി ഐ, ജാന്‍ ഡീ വിറ്റിലേക്ക് എത്തിയത് എന്നും പറയപ്പെടുന്നു. മാത്രമല്ല അന്നാ കുര്‍ണ്ണിക്കോവാ വൈറസ്സില്‍ തന്റെ ഇരട്ടപ്പേരായ 'ഛിഠവലഎഹ്യ' എന്ന വാക്ക് ഉള്‍ക്കോള്ളിക്കുക എന്ന ഒരു വന്‍മണ്ടത്തരവും ജാന്‍ ഡീ വിറ്റ് ചെയ്തുവച്ചിരുന്നു. അതേപേരില്‍ ടെന്നീസുമായി ബന്ധപ്പെട്ട ഒരു വെബ്‌സൈറ്റും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥരുടെ ജോലി കൂടുതല്‍ എളുപ്പമാക്കി. മെലിസയുടേതു പോലെ വന്‍ വിനാശകാരിയല്ലാതിരുന്നതിനാലും മനപ്പൂര്‍വ്വമല്ലാത്ത കുറ്റം ആയിരുന്നതിനാലും ആണ് ശിക്ഷ സാമൂഹ്യസേവനത്തില്‍ ഒതുങ്ങിയത്.


പുതിയ തലമുറയിലെ കമ്പ്യൂട്ടര്‍ വൈറസ്സുകള്‍

രണ്ടായിരാമാണ്ടില്‍ കമ്പ്യൂട്ടര്‍ ഇന്റെര്‍നെറ്റ് ടെക്‌നോളജിയില്‍ ഒരു വന്‍ കുതിച്ചുചാട്ടം ആണ് ഉണ്ടായത്. ആദ്യകാലങ്ങളില്‍ തമാശയ്ക്കും പരീക്ഷണങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടിയായിരുന്നു വൈറസുകള്‍ നിര്‍മ്മിയ്ക്കപ്പെട്ടതെങ്കില്‍, പിന്നീട് ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയോടെ അത് സാമ്പത്തിക- കച്ചവട -രാഷ്ട്രീയ -സൈനിക താത്പര്യങ്ങള്‍ക്കു വേണ്ടിയാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇത്തരത്തില്‍ വിനാശം വിതച്ച പുതു തലമുറ വൈറസുകള്‍, മറ്റു ദുഷ്ട പ്രോഗ്രാമുകള്‍, വൈറസുകളുടെ പ്രവര്‍ത്തന രീതികള്‍, ആന്റീ വൈറസ് പ്രോഗ്രാമുകള്‍, ഫയര്‍ വാളുകള്‍, മുന്‍കരുതലുകള്‍ തുടങ്ങിയ വിവരങ്ങള്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍...

No comments: